അമ്മ-വേറിട്ട ചിന്തകൾ
18:30പന്ത്രണ്ടാം തരത്തിൽ വച്ച് സ്കൂൾ മാഗസിനിൽ കൊടുക്കാൻ ഒരു കവിത വേണമെന്ന് mercy മിസ്സ് പറഞ്ഞപ്പോ ഒരു വെളുപ്പാൻ കാലത്ത് ചാടിയെഴുന്നേറ്റു കുത്തിക്കുറിച്ചതാണ്... പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഐഡിയ പൊട്ടിമുളച്ചതൊന്നുമല്ല കേട്ടോ.. ഞാനും കുറച്ചു ദിവസം നടന്നു.. ഉള്ളിലെ സങ്കൽപ്പങ്ങൾക്ക് ജീവൻ കൊടുക്കാൻ പോന്ന വാക്കുകൾക്കായി.. ഇപ്പൊ വർഷം 4 കഴിഞ്ഞെങ്കിലും മാറ്റങ്ങൾ വരുത്താൻ തോന്നിയില്ല. പിന്നീട് കോളേജ് മാഗസിനിൽ ഇത് തന്നെ കൊടുത്തു എന്നത് പിന്നാമ്പുറം.. ഞാൻ പറഞ്ഞില്ലേ.. എഴുത്ത് എപ്പോളോ മരിച്ചു പോയിരുന്നു.. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കുത്തിക്കുറിക്കൽ മാത്രമായി കണ്ട് വിലയിരുത്തുക..
പ്രിയ പത്നിയുടെ തലയണ മന്ത്രത്തിൽ കുടുങ്ങി
സ്വമാതാവിന്റെ ഹൃദയമെടുത്ത്
ദ്രുതഗതിയിൽ പായുമ്പോൾ കാലിടറവെ
വേദനിച്ചോയെന്നു ചോദിച്ചവൾ -അമ്മ!
കന്യാമഠത്തിൽ നിന്ന് കൽക്കട്ടയിലേയ്ക്ക്
തെരുവിൽ അഴുകുന്ന മാംസപിണ്ഡത്തിനായ്
നിർദ്ധനൻ തുപ്പും നിണത്തിനായി
ജീവിതം പറിച്ചു നട്ടവൾ അമ്മ!
സന്താനങ്ങളുടെ സുസ്ഥിതിക്കായി
പാടത്തെ മണ്ണോട് മല്ലടിച്ച്
വൈധവ്യത്തിന്റെ വേദനയും പേറി
ഉമിത്തീയിലെരിഞ്ഞവൾ അമ്മ!
പ്രതീക്ഷകൾ നൽകി വളർന്ന മക്കൾ
മഹാഭാരത യുദ്ധക്കളം പോലെ
മല്ലിടുന്നത് താങ്ങുവാനാകാതെ
ഹൃദയം നുറുങ്ങി മരിച്ചവൾ അമ്മ!
ഫലപുഷ്ടിയില്ലാത്ത ഗർഭപാത്രവും പേറി
ഒരു കുഞ്ഞിക്കാലിനായ് ഉരുളി കമിഴ്ത്തി
ഈശ്വരനിൽ മാത്രം പ്രതീക്ഷകളർപ്പിച്ച്
ആറ്റുനോറ്റിരിക്കുന്നവളുമമ്മ!
മക്കളുടെ വിശപ്പിന്റെ വിളിയൊച്ച
കേട്ടില്ലെന്നു നടിക്കുവാൻ കഴിയാതെ
മാനം വിൽക്കേണ്ടി വരുന്നതിൽ
മനസ്സ് നോവുന്നവൾ അമ്മ!
മംഗല്യ സൗഭാഗ്യവുമായ് മണിയറ പുൽകവേ
അമ്മത്തൊട്ടിലിനെയോർത്ത്
ചാലിട്ടൊഴുകിയ കണ്ണുനീർ
ആരും കാണാതെ തുടച്ചവൾ അമ്മ!
ഉദരഫലത്തിന്റെ പശിയെക്കെടുത്തുവാൻ
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമേകാതെ
പാൽക്കുപ്പി വായിൽ തിരുകിക്കയറ്റി
സൗന്ദര്യം സംരക്ഷിച്ചവൾ അമ്മ!
സുഖസൗകര്യങ്ങളുടെ മേച്ചിൽപുറങ്ങളിൽ
പ്രസവിച്ചിടാൻ പോലും മടിയെന്നു ചൊല്ലി
സൗന്ദര്യവർദ്ധക വസ്തുക്കളിൽ
സ്ത്രീത്വം ഹോമിച്ചവളുമമ്മ!
ഉള്ളിൽ ഉരുവായൊരുണ്ണിയെ
ഉദരത്തിൽ തന്നെ കശാപ്പു ചെയ്യാനായി
ആശുപത്രിയുടെ നീണ്ട നിരയൊന്നിൽ
അക്ഷമയായി കാത്തുനിന്നവൾ അമ്മ!
പരീക്ഷണ ശാലകൾക്കായി
ഭ്രൂണം വിൽക്കപ്പെടുമെന്ന പരസ്യവുമായി
കൊലപാതകങ്ങൾക്ക് കൂട്ടുനിൽക്കുന്ന
ഗൈനക്കോളജിസ്റ്റുമൊരമ്മ!
അമ്മയുപേക്ഷിച്ച കുഞ്ഞുമക്കൾക്കായി
യൗവനത്തിന്റെ ആശനിരാശകൾ
ഉള്ളിൽ തളച്ചിട്ടു ജീവിച്ചു കാണിച്ച
ധീരപുരുഷനാം അച്ഛനും ഒരമ്മ!
ഇനിയുമുണ്ടിനിയുമുണ്ടേറെ മാതൃത്വങ്ങൾ
വിസ്മയിപ്പിച്ചീടും ഹൃദയവുമായ്
ആരോരുമോതാത്ത കഥകളുമായ്
അവയെ വർണിക്കാനെൻ തൂലികയശക്തം!!
പൊരുത്തം
00:26
വിരസമായി തുടങ്ങിയ ചാറ്റിങ്ങുകൾക്കൊടുവിൽ ഒരിക്കൽ കൂടി ഞാൻ എന്റെ ഓണ്‍ലൈൻ ഫ്രണ്ട് ലിസ്റ്റിൽ നോക്കി. അതാ എന്റെ വെള്ളിടിക്കണ്ണുകാരി! ഞാനൊരു 'Hai ' പറഞ്ഞപ്പോളേയ്ക്കും അവൾ 'offline' ആയിക്കഴിഞ്ഞിരുന്നു. ഒന്നല്ല, രണ്ടല്ല, പല തവണ!
അന്നും അവൾ ഓണ്‍ലൈൻ ഉണ്ടായിരുന്നു.
അവളുടെ സ്വൈര്യ സല്ലാപം - അത് ആരോടായാലും മുടക്കേണ്ട എന്ന് ഞാൻ ത്യാഗപൂർവം കരുതി. അന്ന് മുഴുവനും അവൾ ഓണ്‍ലൈൻ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അവളുടെ പേരിനൊപ്പം പച്ച വെളിച്ചം തെളിഞ്ഞു നിന്നു.
ഒരു വൈകുന്നേരം എനിക്കവളോട് വിരോധം തോന്നി. എന്റെ 'Hai ' കളെയും 'hello' കളെയും മയമില്ലാതെ അവഗണിച്ചതിന് ! കഴിഞ്ഞ കുറെ ദിവസങ്ങളായി ഓണ്‍ലൈൻ-ഇൽ കാണാത്തതിന് ! ഒരു നിമിഷത്തിൽ remove ചെയ്തെക്കാമെന്നു മനസ്സ് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! അതിനു മുൻപേ തന്നെ അവൾ എന്നെ തുടച്ചു മാറ്റിയിരുന്നു. അവളുടെ പേരിനൊപ്പം '+Add as friend ' എന്നൊരു option എന്റെ ഇമകളിൽ ഇരുട്ട് പടർത്തി.
എങ്കിലും എന്റെ എണ്ണമില്ലാത്ത സന്ദേശങ്ങൾ അവൾക്ക് പൊയ്ക്കൊണ്ടിരുന്നു. മറുപടിക്ക് കാത്തു കാത്തു കണ്ണ് കഴച്ചപ്പോൾ എനിക്ക് തോന്നി അവളെ block ചെയ്തേക്കാമെന്ന് . ഇനിയൊരിക്കലും എന്റെ search -ഇൽ പോലും അവൾ ഉണ്ടാവരുത്. വീണ്ടും കാണുമ്പോഴല്ലേ ആഗ്രഹങ്ങൾ ജനിക്കുന്നത്..
അവൾ ഒരിക്കൽക്കൂടി എന്നെ ഞെട്ടിച്ചു. അവൾ എന്നെ തടഞ്ഞു കഴിഞ്ഞിരിക്കുന്നു എന്ന നഗ്നസത്യം എന്നെ നോക്കി പുച്ഛത്തോടെ പൊട്ടിച്ചിരിച്ചു. ഞാനും ചിരിക്കുകയായിരുന്നു. കാരണം ഞാൻ ചിന്തിച്ചത് 'പിരിയുമ്പോൾ പോലും എത്ര മനപ്പൊരുത്തം' എന്നാണ് . പത്തിൽ പത്ത് പൊരുത്തം!!!
ഒരു പകൽ കിനാവ്
18:01രണ്ടു വർഷം മുൻപുള്ള ഒരു university exam ഇന്റെ തലേന്ന് ഉണ്ടായ ഒരു പകൽ കിനാവിനെ പൊടി തട്ടി എടുക്കട്ടെ.. :)
കുളിച്ച് മുടിയിൽ തോർത്തും ചുറ്റി കാപ്പിയുമായി ചെന്ന എന്നെ അദ്ദേഹം അത്ഭുതത്തോടെ നോക്കി. പിന്നെ കണ്ണെടുക്കാതെ ആ പതിവ് ചിരിയോടെ കാപ്പി വാങ്ങി ഊതിക്കുടിച്ചു. "അമ്മച്ചീ... അമ്മച്ചി അല്ലല്ലേ കാപ്പി ഉണ്ടാക്കിയത്. കുടിക്കുമ്പോളേ അറിയാം." എന്ന് വലിയ ഗൗരവത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ എൻറെ മുഖം വാടി. കണ്ണ് നിറഞ്ഞു തുളുമ്പാനൊരുങ്ങി. എന്റെ കണ്ണുനീർ ആ നിലത്തു വീഴരുതെന്ന് കരുതിയാവണം, അതിനു മുമ്പ് അദ്ദേഹം പറഞ്ഞു: "ഇതാ എൻറെ പാകം.. ഈ അമ്മച്ചിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല.." എൻറെ മുഖം വിടർന്നു. "എന്നാ പിന്നെ ഈ കൊച്ചിനെയങ്ങു കെട്ടിക്കോടാ " എന്ന് തമാശയ്ക്കെങ്കിലും അമ്മച്ചി പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കാതിരുന്നില്ല. ഞാൻ തിരികെ നടന്നപ്പോൾ അദ്ദേഹം എൻറെ ഇച്ചായനോട് (എൻറെ ജ്യേഷ്ഠ സഹോദരനെ ഞാൻ അങ്ങനെ ആണ് വിളിക്കുക.) എന്തോ സംസാരിച്ചുകൊണ്ട് കാപ്പി ഊതിക്കുടിക്കുകയായിരുന്നു.
കാപ്പി തന്ന ഗ്ലാസ് തിരികെ വാങ്ങാൻ ആളെ കാണാഞ്ഞിട്ടാവണം, അദ്ദേഹം അടുക്കളയിലേയ്ക്ക് വന്നു. ഞാൻ അമ്മച്ചിയെ കയ്യിലെടുക്കാൻ ചിക്കൻ കറിക്കുള്ള സവാള അറിഞ്ഞു കൊടുക്കുകയായിരുന്നു അപ്പോൾ. അദ്ദേഹത്തിൻറെ അപ്പച്ചൻ ചിക്കന്‍ മുറിച്ച് ശരിയാക്കുകയായിരുന്നു. എന്റെ കണ്ണും മൂക്കുമെല്ലാം നിറഞ്ഞു. "ഈ കൊച്ചിന് കരയാനേ നേരമുള്ളോ " എന്നദ്ദേഹം കളിയായി ചോദിച്ചു. പിന്നെ പറഞ്ഞു : "ആഹാ ഇവിടെ വിരുന്നുകാരി ആയി വന്നിട്ട് വീട്ടുകാരി ആയ മട്ടുണ്ടല്ലോ" എന്ന്. "ഞാന്‍ എന്നും വീട്ടുകാരി ആയിക്കോട്ടെ" എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തോ.. നാവു പൊങ്ങിയില്ല. എന്റെ ഇച്ചായനും അദ്ദേഹത്തിന്റെ സഹോദരനും- രണ്ടാളും ടി വി കാണുകയാണ്. ഞാന്‍ എന്റെ ഇടതു കൈ കൊണ്ട് സവാള അരിയുന്നത് കൗതുകത്തോടെ നോക്കിക്കൊണ്ട് അദ്ദേഹം അടുക്കളയില്‍ തന്നെ ഇരുന്നു. എന്നെയും ഇച്ചായനെയും കുറേക്കാലമായി അവര്‍ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഞങ്ങള്‍ വരുന്നത് പ്രമാണിച്ചാണ് അടുക്കളയില്‍ ഇത്ര തിരക്ക്.
സന്ധ്യ മയങ്ങിയപ്പോള്‍ എല്ലാവരും കുരിശു വരയ്ക്കാന്‍ ഇരുന്നു.ഇരുന്നു വന്നപ്പോള്‍ എങ്ങനെയോ ഞാന്‍ പായില്‍ അദ്ദേഹത്തിന്റെ സമീപമാണ് ഇരുന്നത്. അമ്മച്ചി എന്നോട് കൊന്ത ചൊല്ലാന്‍ പറഞ്ഞു. ജപമാല എനിക്കറിയാമായിരുന്നു. പണ്ടുമുതലേ ഞാന്‍ ചൊല്ലി ശീലിച്ചതാണ്. പക്ഷെ ലുത്തിനിയ ഞാന്‍ മനപാഠം പഠിച്ചത് മൂന്നാഴ്ച്ച മുന്‍പാണ്. അത് ഭാഗ്യമായി എന്ന് ഞാന്‍ മനസിലോര്‍ത്തു. കുരിശുവരയും പ്രാര്‍ത്ഥനയുമുള്ള ഒരു കത്തോലിക്കാ പെണ്‍കുട്ടി ആണ് ഞാന്‍ എന്ന് ഇവര്‍ക്ക് തോന്നിക്കാണുമല്ലോ...
എനിക്ക് അദ്ദേഹത്തെ ആദ്യമായി കണ്ടനാള്‍ മുതല്‍ എന്തോ ഒരു അടുപ്പം തോന്നിയിരുന്നു. അദ്ദേഹത്തിനു പെണ്‍സുഹൃത്തുക്കള്‍ വിരളമായിരുന്നു. എങ്കിലും എന്നോട് സംസാരിക്കാനും തമാശ പറയാനുമൊക്കെ അദ്ദേഹത്തിനു താല്പര്യമായിരുന്നു. അതുകൊണ്ട്തന്നെ എന്റെ കൂട്ടുകാര്‍ അദ്ദേഹത്തിന്റെ പേരില്‍ എന്നെ കളിയാക്കുക പതിവായിരുന്നു. അങ്ങനെ എന്നോ ആ ഇഷ്ടം എന്റെ ഉള്ളില്‍ വേര് പിടിച്ചു. തുറന്നു പറയാന്‍ എനിക്ക് ഭയമായിരുന്നു. കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല അതെന്നു ഞാന്‍ കരുതി. നഷ്ടപ്പെട്ടു പോകുമോ എന്നും ഞാന്‍ ഭയന്നിരുന്നു. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ് എന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. പക്ഷെ എന്റെ ഇഷ്ടത്തിന്റെ അര്‍ത്ഥം അദ്ദേഹം മനസിലാക്കിയോ എന്നെനിക്കറിയില്ലായിരുന്നു. എന്റെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ എന്റെ ഇച്ചായന് അദ്ദേഹത്തിന്റെ സഹപ്രവര്ത്തകനാകുവാന് അവസരം ലഭിച്ചു. അങ്ങനെ ആ ബന്ധത്തിന്റെ വെളിച്ചത്തിലാണ് ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചത്. എന്റെ ഇച്ചായന് വളരെ സൗമ്യനാണ്. അതുകൊണ്ട്തന്നെ അദ്ദേഹത്തിനു ഇച്ചായനെ വലിയ ഇഷ്ടമായിരുന്നു. എന്തോ ഭാഗ്യത്തിന് ഇച്ചായനെ ക്ഷണിച്ചപ്പോള്‍ എന്നെയും ഒപ്പം കൂട്ടാന്‍ പറഞ്ഞു. എനിക്ക് നിധി കിട്ടിയ സന്തോഷമായിരുന്നു.
ആദ്യമായിട്ടാണ് ആ വഴി പോകുന്നത്. ഞങ്ങളുടെ പ്രദേശം പോലെ തന്നെ, തനി നാട്ടിന്‍പുറം. ഏറെ ആകാംക്ഷയോടെയാണ് ഞാന്‍ ആ വീട്ടുമുറ്റത്ത് ചെന്ന് നിന്നത്. നീണ്ടു കിടക്കുന്ന റബ്ബര്‍ തോട്ടത്തിനു നടുവില്‍ പഴയതെങ്കിലും തലയെടുപ്പോടെ നില്ക്കുന്ന തറവാട്. അദ്ദേഹത്തിന്റെ അമ്മച്ചിയുടെ കയ്യിലെ പൊന്നിന്റെ തേഞ്ഞ കമ്പിവള കാണുമ്പോള്‍ തന്നെ അറിയാം അവര്‍ പണ്ടേ തറവാടികള് ആണെന്ന്. പഴമയുടെ സൗന്ദര്യം ആ വീടിനുണ്ടായിരുന്നു. പൊതുവേ 'ഇടതിനോട് ' എനിക്കല്‍പ്പം പ്രിയം കൂടുതലാണ്. പ്രധാനപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഇടതുവശമാണ് എന്നെ തുണയ്ക്കാറ്. എങ്കിലും ആ വീടിന്റെ പടി ചവിട്ടുമ്പോള്‍ വലതുകാല്‍ വെച്ചു കയറാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
രാത്രിയില്‍ ഞാന്‍ ഒറ്റയ്ക്കാണ് കിടന്നത്. എന്നെപ്പറ്റി അദ്ദേഹത്തിനു നല്ല ബോധമുണ്ടായിരുന്നു. പരിചയമില്ലാത്ത വീട്ടില്‍ എന്നെ ഒറ്റയ്ക്ക് കിടത്തേണ്ട എന്നദ്ദേഹം അമ്മച്ചിയോട് പലതവണ പറഞ്ഞു. ഞാന്‍ പക്ഷെ എന്റെ ധൈര്യം കാണിക്കാനെന്നോണം ഒറ്റയ്ക്ക് കിടന്നോളാമെന്നു സമ്മതിച്ചു. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മധുരിക്കുന്ന ഓര്‍മ്മകള്‍ എന്നെ വലയം ചെയ്തു. ഇനി എന്നെങ്കിലും ഈ വീട്ടില്‍ രാത്രി കഴിയാനുള്ള ഭാഗ്യം എനിക്കുണ്ടാവുമോ...???
വെളുപ്പിനെ അമ്മച്ചി ഉണര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഞാനും ഒപ്പം എഴുന്നേറ്റു. അദ്ദേഹവും എന്നും ആ സമയത്ത് ഉണരും എന്ന് അമ്മച്ചി പറഞ്ഞു, അദ്ദേഹം വന്നപ്പോഴേയ്ക്കും ഞാന്‍ കാപ്പി ഉണ്ടാക്കി. അമ്മച്ചിയുടെ കയ്യിലെ നീരിനു അല്‍പ്പം കുറവുണ്ടായിരുന്നു. ഞാന്‍ കാപ്പി ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മച്ചി പറഞ്ഞു: "എന്റെ കാപ്പി അവനു ഇഷ്ടമല്ല. ഞാന്‍ കടുപ്പം കൂട്ടിയേ എടുക്കൂ... മോൾടെ കാപ്പി അവന് ഇഷ്ടപ്പെട്ടു. ഇന്നും കൂടി എങ്കിലും അവൻ മോൾടെ കാപ്പി കുടിക്കട്ടെ." ഞാൻ മുറ്റം മുഴുവൻ വൃത്തിയാക്കി.അത് അമ്മച്ചിക്ക് വലിയ ആശ്വാസമായെന്നു തോന്നി, പ്രത്യേകിച്ചും കൈ അനക്കാൻ പറ്റാത്ത സാഹചര്യത്തിൽ. അമ്മച്ചി ദിവസവും രണ്ടു മൂന്നു മണിക്കൂറ കൊണ്ട് ആയാസപ്പെട്ട് ചെയ്തിരുന്ന ജോലിയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം എന്നെക്കൊണ്ട് ജോലി ചെയ്യിച്ചതിൽ അമ്മച്ചിയെ ശകാരിക്കാനും അദ്ദേഹം മറന്നില്ല. "സാരമില്ല, ഇപ്പോൾ ഇവിടെ വേറെ പെണ്‍കുട്ടികൾ ഇല്ലാത്തതുകൊണ്ടല്ലേ" എന്ന് അമ്മച്ചി പറഞ്ഞു. അതിൽ അദ്ദേഹത്തോട് ''എത്രയും പെട്ടെന്ന് ഒരു വിവാഹം കഴിച്ച് ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് അമ്മച്ചിയെ സഹായിക്ക് " എന്നൊരു ധ്വനി ഉള്ളതുപോലെ തോന്നി.
ഏതായാലും അമ്മച്ചിക്ക് എന്നെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. ഞാന്‍ പോന്നപ്പോള്‍ അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു. എന്റെ നെറ്റിയില്‍ മുത്തം തന്നു. ഇച്ചായന്റെ കയ്യും പിടിച്ച് നടന്നകന്നപ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ വീട്ടിലേയ്ക്ക് തിരിഞ്ഞു നോക്കി. എന്നെങ്കിലും നിന്റെ സ്വന്തമായി ഞാന്‍ തിരികെ എത്തട്ടെ എന്ന് മൗനമായി ചോദിച്ചുകൊണ്ട്... അപ്പോള്‍ അദ്ദേഹം ചെറു പുഞ്ചിരിയോടെ ഞങ്ങളുടെ യാത്ര നോക്കി നില്‍പ്പുണ്ടായിരുന്നു.. !!! :)
ആരംഭം
01:24
എഴുതണമെന്നുള്ള ആഗ്രഹത്തെ പലതവണ കുഴിച്ചു മൂടിയതാണ് പക്ഷെ... പണ്ടെന്നോ വായിച്ച കഥയിലെ ഫിനിക്സ് പക്ഷികളെപ്പോലെ ഇടയ്ക്ക് എപ്പോളോ ഞാൻ അറിയാതെ അത് വീണ്ടും ഉയിർത്തെഴുന്നെൽക്കുന്നു.. അത് university എക്സാമുകളുടെ തലേ ദിവസങ്ങളിലാണ് കലശലാവുന്നത് എന്ന് പറയാതെ വയ്യ.... :) ഒടുവിൽ btech ജീവിതത്തോട് വിട പറയാനൊരുങ്ങുന്ന ഈ വൈകിയ വേളയിൽ ആ ആഗ്രഹം സാക്ഷാത്കരിച്ചെക്കാം എന്ന് കരുതി.. പഴയത് പോലെ എഴുത്തും വായനയും ഒന്നും ഇല്ല.. അത് കൊണ്ട് പഴയ ചിലത് പൊടി തട്ടി എടുത്തുകൊണ്ട് തുടങ്ങുന്നതാവും ബുദ്ധി അല്ലെ..