സമയം

20:32

              സമയം ആറുമണിയാവാൻ കാത്തിരിക്കുകയായിരുന്നു. ഓഫീസിൽ നിന്നിറങ്ങാൻ! ആറുമണി വരെ ചെയ്യുന്ന ജോലിക്കെ കമ്പനി തനിക്കു ശമ്പളം തരുന്നുള്ളൂ. നാട്ടിൽ ചെറിയ ജോലിയിൽ തുടർന്ന്കൊണ്ടിരുന്നപ്പോൾ പലപ്പോഴും രാത്രി പത്തും പതിനൊന്നും മണി വരെ കുത്തിയിരുന്നു ജോലി തീർത്തിരുന്ന ആത്മാർഥതയെ ഓർത്ത് തൻറെ ഭൂതകാലത്തിലെയ്ക്ക് നോക്കി അയാൾ ഊറിച്ചിരിച്ചു . പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. മലയാളിയുടെ മാത്രം ട്രേഡ്മാർക്ക്‌ ആയ കുടയുമെടുത്ത് പുറത്തിറങ്ങി. പെട്ടെന്ന് ചെന്നാൽ തിരക്കില്ലാതെ ബസ്‌ കിട്ടും.
                       നടന്നു നീങ്ങും വഴി എതിരെ അവിനാശ് വരുന്നത് അയാൾ ദൂരെ നിന്ന് കണ്ടു. താൻ ആദ്യമായി ജോയിൻ ചെയ്ത സമയത്ത് വെറും രണ്ടു ദിവസത്തെ പരിചയത്തിന്റെ വെളിച്ചത്തിൽ മറ്റൊരു കൂടാരമാകും വരെ അവന്റെയൊപ്പം നിന്നതും പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ രാത്രി പനിച്ചു വിറയ്ക്കുകയായിരുന്ന തനിക്ക് അവൻ  ഉറങ്ങാതെ കാവലിരുന്നതുമൊക്കെ മനസ്സിനുള്ളിൽ നിന്ന് തുളുമ്പാനൊരുങ്ങി. ഏറെക്കാലത്തിനു ശേഷം കാണുകയാണ്. അവൻ അടുത്തു വരുന്നുണ്ടായിരുന്നു. പെട്ടെന്നു വാച്ചിലേയ്ക്ക് നോക്കി. സമയം 6:05. സംസാരിച്ചു നിന്നാൽ ഇനിയും വൈകും.
                അവൻ കാണുന്നതിനു മുൻപ് കുട മുൻപിലെയ്ക്ക് തിരിച്ച് മുഖം മറച്ച് അയാൾ നടന്നു നീങ്ങി. ബസിന്റെ ചവിട്ടു പടിയിലേയ്ക്ക് കാലെടുത്തു വെച്ചപ്പോൾ അയാൾക്ക് തോന്നി- മനസാക്ഷി എവിടെയോ വീണു പോയിരുന്നു.. നോക്കിയെടുക്കാൻ നേരമില്ല...! യാത്രയാവട്ടെ..!!

21 comments

  1. സൌകര്യപൂര്‍വം ചില കുടകള്‍!!

    ReplyDelete
  2. സൗകര്യപൂര്‍വ്വം മറക്കാം... തിരക്കല്ലേ...

    ReplyDelete
  3. നല്ല കഥ അനു...മിനിക്കഥകള്‍ ചുരുങ്ങിയ വാചകങ്ങളില്‍ ഒരു ആശയം വായനക്കാരന്റെ മനസ്സിലേക്ക് കടത്തിവിടുന്നവ ആകണം. അതില്‍ കഥാകാരി വിജയിച്ചു. അഭിനന്ദനങ്ങള്‍.
    പിന്നെ, വാചകങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോള്‍ അപൂര്‍ണ്ണത വരാതിരിക്കുവാന്‍ ശ്രദ്ധിക്കണം. താഴെയുള്ള വാചകത്തില്‍ എനിക്കെന്തോ ഒരു ചെറിയ പന്തികേട് തോന്നുന്നു...
    "താൻ ആദ്യമായി ജോയിൻ ചെയ്ത സമയത്ത് വെറും രണ്ടു ദിവസത്തെ പരിചയത്തിന്റെ വെളിച്ചത്തിൽ മറ്റൊരു കൂടാരമാകും വരെ അവന്റെയൊപ്പം നിന്നതും പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ രാത്രി പനിച്ചു വിറയ്ക്കുകയായിരുന്ന തന്നെ ഉറങ്ങാതെ കാവലിരുന്നതുമൊക്കെ മനസ്സിനുള്ളിൽ നിന്ന് തുളുമ്പാനൊരുങ്ങി."
    ഇവിടെ, 'പനിച്ചു വിറയ്ക്കുകയായിരുന്ന' വരെ കറക്റ്റ്‌. പനിച്ചു വിറയ്ക്കുകയായിരുന്ന തന്നെ ഉറങ്ങാതെ കാവലിരിക്കുക എന്നാണോ അതോ പനിച്ചു വിറയ്ക്കുകയായിരുന്ന തനിക്ക്‌ അവന്‍ ഉറങ്ങാതെ കാവലിരുന്നു എന്നാണോ കൂടുതല്‍ ഉചിതമാകുക? പനിച്ചു വിറയ്ക്കുകയായിരുന്ന തന്നെ എടുത്തു കൊണ്ട് / കൂട്ടിക്കൊണ്ടു ഹോസ്പിറ്റലില്‍ പോയി എന്നൊക്കെ പ്രയോഗിക്കാം.
    ഇനിയും എഴുതുക അനു......ആശംസകള്‍...

    ReplyDelete
    Replies
    1. Thanks maheshettaa.. Thiruthalukal udan pratheekshikkaam

      Delete
    2. തിരുത്തൽ വരുത്തീട്ടുണ്ട് കേട്ടൊ മഹേഷേട്ടാ.. :)

      Delete
  4. വാക്കുകള്‍ കുറവെങ്കിലും സന്ദേശം വ്യക്തം. ചെറുതെങ്കിലും കഥയുടെ എല്ലാ സൌന്ദര്യവും അടങ്ങിയിരിക്കുന്നു..

    ReplyDelete
  5. മെനക്കേടില്ലാത്ത കാര്യമാണെങ്കിലേ മനസാക്ഷി കടപ്പാടുകൾ ഓർക്കാറുള്ളു..

    ആശയം നന്നായി പറഞ്ഞു.. ആശംസകൾ .. ഇനിയുമെഴുതൂ

    ReplyDelete
    Replies
    1. നന്ദി ഉണ്ട് ചെട്ടാ.. വായിച്ചതിനും അഭിപ്രായത്തിനും. കർത്താവേ.. പച്ച ടാഗ് ആ അല്ലേ.. എല്ലാ ബ്ലോഗും വായിച്ചു കഴിഞ്ഞപ്പൊ ആ മനസിലായെ.. : o

      Delete
  6. looks like that trip is non stop!!

    ReplyDelete
  7. കഥ മധുരത്തിനുള്ളില്‍ മനസ്സാക്ഷിക്കുത്തിന്‍റെ കയ്പ്.!!
    ഇഷ്ടപ്പെട്ടു.!

    ReplyDelete
  8. കഴിഞ്ഞകാലം വിസ്മരിക്കുന്നവനെ വരിക്കുന്നതാണ് തുടര്കാലത്ത്തിന്റെ കാലൊച്ചകള്‍.
    നല്ല ആശയം,കഥ.

    ReplyDelete
  9. കുറച്ചു വരികൾ.... മനോഹരം

    ReplyDelete
    Replies
    1. സന്തോഷം.. :) വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  10. Replies
    1. മലയാളി പൊതുവേ അങ്ങനെയാകാറുണ്ട്.. :)

      Delete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)